
സുഹേൽ റാണ, ഹസീന, അലൻ ഗിൽ ഷെയ്ക്ക്
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. വിൽപനക്കായി കൊണ്ടുവന്ന 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്ന് അന്തർ സംസ്ഥാനത്തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പൊലീസും ചേർന്ന് ഞായറാഴ്ച പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ സംഗമം ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡിഷയിൽ നിന്ന് തീവണ്ടി മാർഗം തൃശൂരെത്തി അവിടെ നിന്ന് ഓട്ടോയിലാണ് ഇവിടെ വന്നിറങ്ങിയത്. പൊലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. 2000 രൂപക്ക് അവിടെ നിന്ന് വാങ്ങി 20000 രൂപക്ക് ഇവിടെ കൈമാറി ഉടൻ തിരിച്ചു പോകാനായിരുന്നു പദ്ധതി.
27 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപകാലത്ത് റൂറൽ ജില്ലയിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയാണിത്. ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി.വൈ.എസ്.പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
+ There are no comments
Add yours