
മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21കാരി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി വിടുതൽചെയ്തു. 2021 ഏപ്രിൽ 15 മുതൽ മേയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചു എന്ന് കാണിച്ച് 2022 സെപ്റ്റംബർ നാലിനാണ് ഉരുളൻതണ്ണി സ്വദേശിനി അമ്മ പരാതി നൽകിയത്. പരാതിയിൽ കുട്ടമ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് കേസ് റദ്ദ് ചെയ്യുന്നതിന് കോടതി അനുമതി നൽകി. ആൺകുട്ടിയുടെ അമ്മയുടെ ബന്ധുവിനെതിരെ യുവതി പീഡന പരാതി നൻകിയതിന്റെ വിരോധത്തിലാണ് യുവതിക്കെതിരെ വ്യാജ പരാതി സമർപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആൺകുട്ടിയുടെയും അമ്മയുടെയും മൊഴിയിൽ വൈരുധ്യവും ഉണ്ടായിരുന്നു. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി കുട്ടമ്പുഴ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് ജഡ്ജി എ. സമീർ കേസ് റഫർ ചെയ്യുന്നതിന് അനുമതി നൽകുകയായിരുന്നു.


