ബിൽഡിങ് പെർമിറ്റിന് കൈക്കൂലിയായി 15,000 രൂപ, കൊച്ചി കോര്‍പറേഷൻ ഉദ്യോഗസ്ഥ പിടിയിൽ; ‘പണം വാങ്ങാനെത്തിയത് സ്വന്തം വാഹനത്തിൽ’

കൈക്കൂലിക്കേസിൽ പിടിയിലായ സ്വപ്ന കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം പിടികൂടി. കോർപറേഷൻ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ തൃശൂർ സ്വദേശി സ്വപ്നയാണ് പിടിയിലായത്. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാണിവർ. ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ…

കൈക്കൂലിക്കേസിൽ പിടിയിലായ സ്വപ്ന

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ വിജിലൻസ് സംഘം പിടികൂടി. കോർപറേഷൻ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ തൃശൂർ സ്വദേശി സ്വപ്നയാണ് പിടിയിലായത്. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയാണിവർ.

ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 15,000 രൂപയാണ്​ ആവശ്യപ്പെട്ടത്​. ബുധനാഴ്ച വൈകീട്ട് വൈറ്റില പൊന്നുരുന്നിയിൽവെച്ച് കെട്ടിട നിർമാണ പെർമിറ്റിനായി 15,000 രൂപ വാങ്ങുമ്പോഴായിരുന്നു വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.

കോർപറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. കുറച്ചു ദിവസമായി സ്വപ്ന വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇവർ കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.

സ്വന്തം വാഹനത്തിലാണ്​ സ്വപ്ന കൈക്കൂലി വാങ്ങാനെത്തിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ​വിജിലൻസ് ആന്‍റികറപ്ഷൻ എസ്.പി ശശിധരന്‍റെ നിർദേശാനുസരണം ജി. സുനിൽകുമാർ, കെ.എ. തോമസ് എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.