
കുന്നുകര: കുറ്റിപ്പുഴയിൽ ഒറ്റക്ക് താമസിക്കുന്ന 79കാരിയായ റിട്ട. അധ്യാപികയെ പട്ടാപ്പകൽ തലക്കടിച്ച് പരിക്കേൽപിച്ച് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ. കുറ്റിപ്പുഴ അഭയംവീട്ടിൽ പരേതനായ മുരളീധരന്റെ ഭാര്യ ഇന്ദിരയെ ആക്രമിച്ച കേസിൽ പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണനാണ് (25) ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. പ്രതി വയോധികയുടെ കാനഡയിൽ പഠിക്കുന്ന അടുത്ത ബന്ധുവിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇന്ദിരയെ ചെങ്ങമനാട് പൊലീസെത്തി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ പെരുമ്പാവൂരിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നിർദേശത്തെതുടർന്ന് ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷാണ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. പണയംവെച്ച ആഭരണങ്ങൾ ധനകാര്യ സ്ഥാപനത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു.
