
പള്ളുരുത്തി: ചെല്ലാനം കണ്ണമാലി പുത്തൻതോട് മേഖലകളിൽ കടൽക്ഷോഭം ശക്തമായതോടെ നൂറോളം വീടുകളിൽ വെള്ളം കയറി. രാവിലെ പത്തിന് തുടങ്ങിയ കടൽകയറ്റം ഉച്ചക്ക് ഒന്ന് വരെ തുടർന്നു. കടൽ ശക്തമായതോടെ നിലവിലുണ്ടായിരുന്ന മണൽ ചാക്കുകളും ഒലിച്ചുപോയ അവസ്ഥയാണ്. കടൽഭിത്തികളെല്ലാം തകർന്നു.
വീടുകളിലേക്ക് വെള്ളം ഇരച്ച് കയറിയതോടെ വീട്ടുപകരണങ്ങളും മറ്റും ഒലിച്ചുപോയതായി പറയുന്നു. കടലിൽനിന്ന് വെള്ളം റോഡിലേക്ക് കയറിയതോടെ ഗതാഗതത്തേയും ബാധിച്ചു. സൗദി, മാനാശേരി എന്നിവിടങ്ങളിലും കടൽ കയറ്റത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീട് ഭാഗികമായി തകർന്നു.
പലരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് കടൽ കൂടുതൽ ശക്തമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ശക്തമായ മഴയിൽ പശ്ചിമകൊച്ചി മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ഫോർട്ടുകൊച്ചി പട്ടാളം പള്ളിക്ക് സമീപവും പള്ളുരുത്തി തങ്ങൾ നഗറിലും മരം ഒടിഞ്ഞുവീണു.
+ There are no comments
Add yours