കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു

Estimated read time 0 min read

കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു. ചലച്ചിത്ര താരം സുധീർ കരമന സംഗമത്തിൽ മുഖ്യാതിഥി ആയിരുന്നു. കരൾ ദാനത്തിന് തയ്യാറാകുന്നവർക്ക് ധൈര്യം പകരാൻ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കുമെന്ന് സുധീർ കരമന പറഞ്ഞു. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ചുരുങ്ങിയ കാലയളവിൽ വിജയകരമായി 116 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കാൻ രാജഗിരിക്ക് കഴിഞ്ഞതെന്ന് ഫാ.ജോയ് കിളിക്കുന്നേൽ പറഞ്ഞു.

രാജഗിരി ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ വിഭാഗം ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ, ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. റോഷ് വർഗീസ്, ട്രാൻസ്പ്ലാന്റ് സർജന്മാരായ ഡോ. ബിജു ചന്ദ്രൻ, ഡോ. ജോസഫ് ജോർജ്, സർജിക്കൽ ഐസിയു വിഭാഗം മേധാവി ഡോ. മീനാക്ഷി വിജയകുമാർ, ട്രാൻസ്പ്ലാന്റ് അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വിനീത് സി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ശസ്ത്രക്രിയ അനുഭവങ്ങൾ ഡോക്ടർമാരും, ആശുപത്രി വാസത്തെ കുറിച്ച് രോഗികളും അനുഭവങ്ങൾ പങ്കുവെച്ചു. രാജഗിരി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗം സംഗമത്തിന് നേതൃത്വം നൽകി.

കരൾ രോഗങ്ങൾ, ശസ്ത്രക്രിയ എന്നിവയെ സംബന്ധിക്കുന്ന സംവാദത്തിന് കരൾരോഗ വിദ്ഗദരായ ഡോ.എബി സിറിയക് ഫിലിപ്പ്, ഡോ. ജോൺ മെനാച്ചേരി, ട്രാൻസ്പ്ലാന്റ് സർജൻ ഡോ. ബിജു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കരൾ ദാതാവായ ദേവനന്ദ പ്രതീഷും, രാജഗിരിയിലെ പ്രായം കൂടിയ കരൾ സ്വീകർത്താവായ ജോണി സി തെക്കേലും ചേർന്നു കരളിന്റെ ആകൃതിയിൽ തീർത്ത കേക്ക് മുറിച്ചു.

You May Also Like

More From Author