കൊച്ചി: ബൈക്കിൽ സഞ്ചരിച്ച് പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അൻഷാദ് (19), എറണാകുളം പുല്ലേപടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക് (18 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ചു വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്. നാണക്കേടു ഭയന്ന് ഇരകൾ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായയത്.
പരാതിക്കാരി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കലൂർ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ പ്രമോദ്, അനീഷ് , സി.പി.ഒ മാരായ ഷിബു , ബിനോജ് കുമാർ, റിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

