പറവൂർ: വിൽപനക്കായി കൊണ്ടുവന്ന ബ്രൗൺ ഷുഗർ കൈവശം വെച്ച കേസിൽ അസം സ്വദേശിയെ മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. 15,000 രൂപ പിഴയും വിധിച്ചു. അസം നഗോൺ ജില്ലയിലെ അഥകൊണ്ട വില്ലേജിലെ ഉബൈദ് റഹ്മാനെയാണ് (25) ശിക്ഷിച്ചത്. അഡീഷനൽ സെഷൻസ് കോടതി-1 ജഡ്ജ് എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്.
2023 നവംബർ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിൽപനക്കായി കൊണ്ടുവന്ന 47.950 ഗ്രാം ബ്രൗൺ ഷുഗറുമായി ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടയിൽ ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രൗൺ ഷുഗറുമായി ഇയാളെ പിടികൂടിയത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. അഭിദാസനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.

