
ആലുവ പി.ഡബ്ലു.ഡി െറസ്റ്റ് ഹൗസ്
ആലുവ: ശാപമോക്ഷം കാത്ത് ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്. വർഷങ്ങൾക്ക് മുമ്പ് ഒരു വ്യക്തിക്ക് പാട്ടത്തിന് നൽകിയ ടൗണിലെ വിശാലമായ ഈ റസ്റ്റ് ഹൗസ് (മഹാനാമി) ഏതാനും മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുത്തു. ധാരാളം മുറികളുള്ള, റസ്റ്റാറന്റ് ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന ഇവിടം ഇപ്പോൾ ഉപയോഗിക്കാൻ പറ്റാതെ ശോച്യാവസ്ഥയിലാണ്. ചോർന്നൊലിക്കുന്നുണ്ട്. മരപ്പട്ടികളുടെയും ഇഴജന്തുക്കളുടേയും ശല്യം വേറെ. കുടിവെള്ള വിതരണം ഭാഗികമാണ്.
ഓൺലൈനിൽ മുറി ബുക്ക് ചെയ്ത് വരുന്നവർ പ്രയാസപ്പെടും. എല്ലാ മുറികളും ബുക്കിങ്ങിന് നൽകാനും പറ്റുന്നില്ല. റെസ്റ്റോറന്റ് നിർത്തിയതിനാൽ മുറിയെടുക്കുന്നവർ പുറത്തുപോയി ഭക്ഷണം കഴിക്കണം. ഇതുമൂലം മുറികൾക്ക് ആവശ്യക്കാർ കുറയുകയാണ്.
മാലിന്യസംസ്കരണ സംവിധാനം ശാസ്ത്രീയമല്ല. റസ്റ്റ് ഹൗസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ആലുവ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധി സി. മേനോൻ, യുവജനതാദൾ ജില്ല പ്രസിഡന്റ് പി.കെ. ആസാദ് എന്നിവർ സംസാരിച്ചു.
