
സനീഷ്
വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് പടിഞ്ഞാറ് വെള്ളിയാഴ്ച രാത്രിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പള്ളിപ്പുറം തൊഴുത്തുങ്കൽ സനീഷ് (34) അറസ്റ്റിൽ. മാവുങ്കൽ ആന്റണിയുടെ മകൻ സ്മിനു (44) ആണ് കൊല്ലപ്പെട്ടത്. സ്മിനുവിന്റെ പരിചയക്കാരൻ കൂടിയായ സനീഷ് ഫോണിൽ വിളിച്ചുവരുത്തിയാണ് കൊല നടത്തിയതെന്ന് മുനമ്പം ഡി.വൈ.എസ്. പി എസ്. ജയകൃഷ്ണൻ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ സ്മിനുവിനെ കയ്യിൽ കരുതിയിരുന്ന മഴു ഉപയോഗിച്ച് തലയിൽ വെട്ടിയശേഷം ചവിട്ടി വീഴ്ത്തി. മരണം ഉറപ്പാക്കിയ പ്രതി സ്മിനുവിന്റെ സ്വർണമാലയും സ്വർണമോതിരവും ഫോണും കവർന്ന് കടന്നുകളയുകയായിരുന്നു. ഫോണിൽ വിളിച്ച് ഒരു മണിക്കൂർ വീട്ടിൽ കാത്തുനിന്നശേഷം എത്തിയ സ്മിനുവിനെയാണ് പ്രതി വെട്ടിവീഴ്ത്തിയത്. മഴു ഓൺലൈനിൽ നിന്ന് ഒരുവർഷം മുമ്പ് വാങ്ങിവെച്ചിരുന്നതാണ്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കവർച്ച ചെയ്ത ആഭരണങ്ങളും ഫോണും പൊലീസ് പ്രതിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സനീഷിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
+ There are no comments
Add yours