
മദ്യലഹരിയിൽ യുവാവിന്റെ ആക്രമണത്തിൽ ഗ്ലാസ് തകർന്ന പൊലീസ് ജീപ്പ്
പറവൂർ: പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണ ശ്രമം. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കേടുപാട് പറ്റി. വെള്ളിയാഴ്ച രാത്രി 12നാണ് ഭർത്താവ് ദേഹോപദ്രവം ഏൽപിക്കുന്നെന്നും കൊല്ലാൻ ശ്രമിക്കുന്നെന്നും പറഞ്ഞ് വീട്ടമ്മയുടെ ഫോൺ സന്ദേശമെത്തിയത്.
അന്വേഷിക്കാനായി 12.20ന് പൊലീസ് സംഘം വലിയ പല്ലംതുരുത്തിലെ വീട്ടിലെത്തി. പൊലീസിനെ കണ്ടയുടനെ വീട്ടമ്മയുടെ ഭർത്താവ് മനപ്പിള്ളി വീട്ടിൽ മനോജ്(42) ഇരുമ്പു പാരയുമായി വന്ന് പൊലീസ് ജീപ്പിന്റെ മുൻവശത്തെ ഗ്ലാസിൽ അടിച്ചു. ചില്ല് തകർന്നിട്ടുണ്ട്. ബംപറിനോട് ചേർന്നുള്ള ഗ്രിൽ അടിച്ചുതകർത്തു.
പിന്നീട് സബ് ഇൻസ്പെക്ടർ ഇരിക്കുന്ന സീറ്റിന്റെ വശത്തെ ഗ്ലാസിലും അടിച്ചു. ജീപ്പിലുണ്ടായിരുന്നവർ പെട്ടെന്ന് മാറിയതിനാൽ അപകടം ഉണ്ടായില്ല. സംഭവമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽപോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.
+ There are no comments
Add yours