മൂവാറ്റുപുഴ: പുതുപ്പാടി-ഇരമല്ലൂർ-നെല്ലിക്കുഴി റോഡിൽ ഇഴഞ്ഞുനീങ്ങിയിരുന്ന മുളവൂർ കുരിയംപുറം കലുങ്കുപണി പൂർത്തിയാക്കി റോഡ് തുറന്നുനൽകി. പണിതിട്ടും പണിതിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെപ്പറ്റി ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെയാണ് അടിയന്തരമായി നിർമാണം പൂർത്തിയാക്കി റോഡ് തുറന്നത്.
പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയായ കുരിയംപുറത്ത് കലുങ്കുപണി ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കലുങ്കിന്റെ നിർമാണം പൂർത്തിയാെയങ്കിലും അനുബണ്ഡ നിർമാണ പ്രവർത്തനങ്ങൾ നീളുന്നതാണ് വിനയായത്. പത്തോളം സ്വകാര്യബസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കലുങ്ക് നിർമാണത്തിനായി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ട് നാളുകളായിരുന്നു. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് ബസുകൾ അടക്കമുള്ള വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്.
കലുങ്ക് നിർമാണം നടക്കുന്നതിന് സമീപം രണ്ട് വിദ്യാലയങ്ങളുണ്ട്. ഇവിടേക്ക് എത്തുന്ന വിദ്യാർഥികളും ഏറെ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. നിർമാണം പൂർത്തീകരിച്ച് റോഡ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടർന്നാണ് വാർത്ത നൽകിയത്. ഇതോടെ അടിയന്തരമായി അത്യാവശ്യം വർക്കുകൾകൂടി പൂർത്തിയാക്കിയാണ് റോഡ് തുറന്നുനൽകിയത്.

