പെരുമ്പാവൂർ: ജലവിതരണ രംഗത്തെ കെടുകാര്യസ്ഥതയും ജല മലിനീകരണവും പാടം നികത്തലും മണ്ണെടുപ്പും വ്യാപകമായതോടെ പെരുമഴക്കാലത്തും വെങ്ങോലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി.
കുടിവെള്ള ലഭ്യത ഉറപ്പുവരുത്തേണ്ട പഞ്ചായത്ത് അധികൃതർ ഉത്തരവാദിത്തം ജല അതോറിറ്റിയിൽ ചാരിയും ഉദ്യോഗസ്ഥരെ പഴിച്ചും പ്രശ്നങ്ങൾ വിസ്മരിക്കുകയാണെന്ന് കേന്ദ്ര കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. വ്യവസായ വികസനത്തിന്റെ പേരിൽ നടന്ന പ്രകൃതി നശീകരണമാണ് ദുരവസ്ഥക്ക് കാരണമെന്ന് യോഗം വിലയിരുത്തി.
ജലസ്രോതസ്സുകളുടെ മലിനീകരണവും പാടം നികത്തലും മണ്ണെടുപ്പും തടയാനുള്ള നടപടി സ്വീകരിക്കുകയും കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ജില്ല ഭരണകൂടം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴി അധ്യക്ഷത വഹിച്ചു. ശിവൻ കദളി, എം.കെ. ശശിധരൻപിള്ള, കെ. മാധവൻ നായർ, പോൾ ആത്തുങ്കൽ, അബ്ദുൽജബ്ബാർ മേത്തർ, ടി.എ. വർഗീസ്, കെ.വി. മത്തായി എന്നിവർ സംസാരിച്ചു.

