
അരക്ക് താഴേക്ക് തളർന്ന രതീഷ് വേമ്പനാട്ട് കായൽ മുറിച്ച് നീന്തിക്കടക്കുന്നു. പരിശീലകൻ സജി വാളശ്ശേരി സമീപം
ആലുവ: ശാരീരിക പരിമിതിയുള്ള യുവാവ് വേമ്പനാട്ട് കായൽ നീന്തിക്കടന്നു. പെരിയാറിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ച ആലുവ കോട്ടപ്പുറം സ്വദേശി മേത്തശ്ശേരി വീട്ടിൽ എൻ.പി. രതീഷാണ് ചരിത്രം കുറിച്ചത്. രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് അരക്കുതാഴെ ശരീരം തളർന്നയാളാണ് രതീഷ.്
ആദ്യമായാണ് ശാരീരിക പരിമിതിയുള്ള ഒരാൾ വേമ്പനാട്ടുകായൽ നീന്തിക്കയറുന്നത്. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലത്തും കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്കായിരുന്നു നീന്തൽ. ഞായാറാഴ്ച്ച രാവിലെ 7.31നായിരുന്നു നീന്തൽ. 9.31ന് പരിശീലകൻ സജി വാളാശ്ശേരിക്കൊപ്പമാണ് നീന്തിക്കയറിയത്.
അർജുന അവാർഡ് ജേതാവായ സജി തോമസാണ് ഫ്ലാഗ് ഓഫ് ചെയ്തയ്തത്. ഒഴുക്കും പോളകളും മറ്റു തടസങ്ങളും തരണം ചെയ്ത് വൈക്കം ബീച്ചിൽ നീന്തിയെത്തിയപ്പോൾ വൈക്കം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പ്രീത രാജേഷും, വൈസ് ചേയർപേഴ്സൺ സുഭാഷും, വാർഡ് കൗൺസിലർ ബിന്ദു ഷാജിയും പ്രോഗ്രാം കോഓഡിനേറ്റർ ഷിഹാബും വി.ആർ.എസ്.സി ക്ലബ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
പാരാ ഒളിപിക്സിൽ ഇന്ത്യയെ പ്രതീനിധികരിച്ച് നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആസിം വെളിമണ്ണ ഉൾപ്പെടുന്ന, സജി വാളാശേരിയുടെ പത്തോളം വിഭിന്നശേഷിക്കാരായ ശിഷ്യരിൽ ഒരാളാണ് 42 വയസുകാരാനായ രതീഷ്.
‘ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ, എല്ലാവരും നീന്തൽ പരിശീലിക്കു’ എന്ന സന്ദേശവുമായി കഴിഞ്ഞ 16 വർഷമായി 15000 അധികം ആളുകളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ചയാണ് സജി.
+ There are no comments
Add yours