മൂവാറ്റുപുഴ: ഡീഅഡിക്ഷൻ സെന്ററിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ലഹരിസംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച കളമശ്ശേരിയിലെ സ്വകാര്യ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
യുവാവിന്റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിൽനിന്ന് കടത്തിക്കൊണ്ടുപോയതെന്നും ഇവർ ലഹരിസംഘത്തിൽപെട്ടവരാണെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തെതുടർന്ന് പൊലീസ് ഇവർ വന്ന കാർ പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുത്തെന്നും രക്ഷിതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ മൂവാറ്റുപുഴയിലെ രാസലഹരി സംഘങ്ങളുടെ പ്രവർത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി അടക്കമുള്ളവർക്ക് രക്ഷിതാക്കൾ തിങ്കളാഴ്ച പരാതി നൽകി. നാളുകളായി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാസലഹരി വിപണനം ശക്തമായിട്ടും അധികൃതർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.

