കോതമംഗലം: ചെറുപ്പം മുതൽ ജീവിതം മുഴുവൻ കിടക്കയിലും ചക്രക്കസേരയിലും ഒതുങ്ങിപ്പോകുന്ന തീവ്രമായ ശാരീരിക അവസ്ഥ. പ്രാഥമിക കാര്യങ്ങൾക്കുപോലും മറ്റുള്ളവരുടെ സഹായം വേണ്ടതിനാൽ രക്ഷിതാക്കളുടെ കാലശേഷവും അവർക്ക് പ്രായമാകുമ്പോഴും സെറിബ്രൽ പാൾസി ബാധിതരുടെ അതിജീവനം ചോദ്യച്ചിഹ്നമാവുകയാണ്.
പേശികളുടെ സ്വാധീനക്കുറവ്, പേശികളുടെ മുറുക്കം, വിറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ബുദ്ധിപരമായ വളർച്ചക്കുറവും അപസ്മാരവും രോഗത്തിന്റെ തീവ്രത വർധിപ്പിക്കും. ഇന്ത്യയിൽ 1000 കുട്ടികളിൽ മൂന്നുപേർ സെറിബ്രൽ പാൾസി ബാധിതരാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എഴുന്നൂറോളം ഭിന്നശേഷിക്കാരുള്ള കോതമംഗലം പീസ് വാലിയിൽ അമ്പതോളം പേർ സെറിബ്രൽ പാൾസി ബാധിതരാണ്. അനാഥരാണ് ഇവരിൽ ഭൂരിപക്ഷവും. രോഗീപരിചാരകരും തെറപ്പിസ്റ്റുകളും സാമൂഹിക പ്രവർത്തകരും ചേർന്ന് ഇവരുടെ സായാഹ്നങ്ങൾ സജീവമാക്കുന്ന കാഴ്ച വേറിട്ട അനുഭവമാണ് പകരുന്നത്. ഇവരെ കൈവിടാതെ ചേർത്തുപിടിക്കുകയാണ് ഇവിടെ.

