മൂവാറ്റുപുഴ: യാത്രക്കാരുടെ ദീര്‍ഘനാളത്തെ മുറവിളിക്കുശേഷം 68 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കക്കടാശ്ശേരി-ഞാറക്കാട് റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു.
രണ്ടുമാസം മുമ്പ് ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയായ റോഡിൽ രണ്ട് ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിനേന അപകടം സംഭവിക്കുന്ന സ്ഥിതിയാണ്.
രണ്ടും മൂന്നും അപകടങ്ങൾവരെ നടന്ന ദിവസങ്ങളുണ്ട്. വ്യാഴാഴ്ച പുന്നമറ്റത്ത് അമിത വേഗതയിൽ എത്തിയ കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തതാണ് ഒടുവിലത്തെ സംഭവം. പോത്താനിക്കാട് ഭാഗത്തുനിന്ന് എത്തിയ കാർ പോസ്റ്റ് ഇടിച്ചുതകർക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു. ലൈനുകൾ പൊട്ടിവീണു. രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ 50ലേറെ അപകടങ്ങളാണ് നടന്നത്. റോഡിന്റെ പണികള്‍ പൂര്‍ത്തിയായതിനു പിന്നാലെ ദിവസവും റോഡപകടങ്ങള്‍ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. റോഡ് നന്നായപ്പോഴുണ്ടായ അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമായത്.
റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാത്തതും അപകടകാരണമാണ്. റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്യാതെ കിടക്കുന്നതുമൂലം ആവശ്യത്തിന് വീതിയില്ലാത്തതും ചില സ്ഥലങ്ങളില്‍ ടാറിങ്ങിനുമുമ്പേ റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്തുപോയതിനാല്‍ ഉണ്ടായിട്ടുള്ള കട്ടിങ്ങും പ്രശ്നമാണ്. അശാസ്ത്രീയമായാണ് റോഡിന്റെ പണികള്‍ മിക്കയിടത്തും നടത്തിയത്. മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും അപകടകാരണമാണ്. ഒട്ടേറെ അപകടങ്ങളുണ്ടാക്കിയ പുളിന്താനം പാലം പുതുക്കിപ്പണിതപ്പോള്‍ പഴയതിനേക്കാള്‍ കൂടുതൽ അപകടങ്ങളാണ് ഇവിടെ നടക്കുന്നത്.
പുന്നമറ്റം, നെടുവക്കാട് പമ്പ് കവല, പോത്താനിക്കാട് മഠാശുപത്രി കവല, ഇല്ലിച്ചുവട്, അഞ്ചൽപെട്ടി, കടുംപിടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിലെ കൊടുംവളവുകള്‍ അതേപടി നിലനിര്‍ത്തിയാണ് റോഡിന്റെ നവീകരണം നടത്തിയത്. അപകടങ്ങള്‍ ഏറിയതോടെ റോഡില്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. അപകടങ്ങൾ ഒഴിവാക്കാൻ പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധനകള്‍ ശക്തമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

