വിൻഡോസ് തകരാർ: നെടുമ്പാശേരിയിൽ ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി

നെടുമ്പാശേരി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ഇന്നും വിമാനസർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. എല്ലാം ഇൻഡിഗോ വിമാനങ്ങളാണ്. മുംബൈ, ബംഗളരുവഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കി. വിമാന…

വിൻഡോസ് തകരാർ: നെടുമ്പാശേരിയിൽ ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി

നെടുമ്പാശേരി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ഇന്നും വിമാനസർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. എല്ലാം ഇൻഡിഗോ വിമാനങ്ങളാണ്.

മുംബൈ, ബംഗളരുവഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കി. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇന്‍, ബോര്‍ഡിങ് പാസ് ഉൾപ്പെടെയുള്ള സേവനങ്ങള്‍ അവതാളത്തിലായതാണ് റദ്ദാക്കാൻ കാരണം.

എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാംതന്നെ വിൻഡോസ് തകരാർ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. 192 വിമാന സർവിസുകൾ ഇന്നലെ ഇൻഡിഗോ ഒഴിവാക്കി. മുംബൈ വിമാനത്താവളത്തെയാണ് കുടുതൽ ബാധിച്ചത്.

കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകളും ഇതിൽ ഉൾപ്പെടും. കൊച്ചിയിൽ 13 വിമാന സർവിസ് റദ്ദാക്കി. ചിലയിടങ്ങളിൽ പഴയത് പോലെ കൈകൊണ്ട് എഴുതിയാണ് ടിക്കറ്റ് നൽകിയത്. റീബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്ഷൻ താൽക്കാലികമായി ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻസ് വ്യക്തമാക്കി. എന്നാൽ, ബുക്ക് ചെയ്യാനോ, പണം മടക്കിലഭിക്കാനോ ഉള്ള സൗകര്യങ്ങൾ സജ്ജമാവാത്തത് പ്രതിഷേധത്തിന് വഴിവെച്ചു.

10 ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും നേരിയതോതിൽ ബാധിച്ചതായി ആർ.ബി.ഐ പറഞ്ഞു. അതേസമയം, കമ്പ്യൂട്ടറുകൾ അടക്കമുള്ള സംവിധാനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതായി എസ്.ബി.ഐ ചെയർമാൻ ദിനേഷ് കുമാർ ഖാര പറഞ്ഞു.

യു.പി.ഐ അടക്കമുള്ള സേവനങ്ങൾ തടസ്സപ്പെട്ടില്ലെന്ന് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ദിലിപ് അസ്ബെ അറിയിച്ചു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകളും എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവരും സേവനം തടസ്സപ്പെട്ടിട്ടില്ലെന്ന് അറിയിച്ചു.