അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ഇയാളെ ബസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ പിടികൂടുകയായിരുന്നു.
അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലെ സംഘം 133 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. വിപണിയിൽ ഏഴ് ലക്ഷത്തിലധികം വിലവരും ഇതിന്. പിടിയിലായ പ്രതി ബംഗളൂരുവിൽ വസ്ത്ര വ്യാപാരിയാണെന്നും വ്യാപാരത്തിന്‍റെ മറവിലായിരുന്നു ലഹരി വിപണനം നടത്തിയിരുന്നതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
ഇയാൾ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് സംശയിക്കുന്നത്. കേസിലെ ബാക്കി പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസി. എക്സൈസ് ഇൻസ്പെക്റ്റർ ബാബു പ്രസാദ്. കെ.ബി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്റ്റർമാരായ എം.കെ. പ്രസന്നൻ, വി.എസ്. ഷൈജു, പ്രിവന്‍റീവ് ഓഫീസർമാരായ കെ.യു. ജോമോൻ, കെ.എസ്. ബിജു, വനിത സിവിൽ എക്സൈസ് ഓഫീസർ എം.എ. ധന്യ, സിവിൽ എക്സൈസ് ഓഫീസർ മാരായ പി.ടി. അജയ്, പി.ആർ. വിഷ്ണു രാജൻ, അജീഷ് മോഹനൻ, എക്സൈസ് ഡ്രൈവർ സമഞ്ജു എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

