ആലുവ: മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർമാരുടെ അഴിഞ്ഞാട്ടത്തിന് പൂട്ടിട്ട് പൊലീസ്. ഇതിന്റെ ഭാഗമായി ഇവിടത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കി. ഈ ഭാഗത്ത് റിബൺ കെട്ടി തിരിക്കുകയും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
യാത്രക്കാരെ കയറ്റാനെത്തിയ ഊബർ ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷക്കാർ സംഘം ചേർന്ന് മർദിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസ് നടപടി. കുന്നത്തേരി സ്വദേശി ഷാജഹാനാണ് മർദനത്തിന് ഇരയായത്. മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഊബർ ഡ്രൈവറെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യൂനിയൻ നേതാക്കൾക്കെതിരെയും പൊലീസിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. ഇതോടെയാണ് പൊലീസ് കർശന നിലപാടിലേക്ക് കടന്നത്.

