കൊച്ചി: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്തി നിരത്തിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെയാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഇത്തരത്തിൽ 75 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അധികൃതർ നടപടിയെടുത്തു.
കമ്പനി ഫിറ്റ് ചെയ്ത സൈലൻസറുകൾ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിക്കൽ, കാമറകളിൽപെടാതിരിക്കാൻ നമ്പർ പ്ലേറ്റുകൾ മഡ്ഗാർഡുകളിൽ ഫിറ്റ് ചെയ്യാതിരിക്കൽ, ടെയിൽ ലാമ്പിനടിയിലായി തിരികിക്കയറ്റിവെക്കൽ തുടങ്ങിയ രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പിടികൂടിയത്. ഇത്തരം വാഹനങ്ങൾക്കെതിരെ വരുംദിവസങ്ങളിലും നടപടികൾ തുടരും. രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് നിയമാനുസൃതമായ പിഴ ഈടാക്കി യഥാർഥ രൂപത്തിലേക്ക് മാറ്റിയതിന് ശേഷമേ വിട്ടുനൽകൂവെന്ന് പൊലീസ് വ്യക്തമാക്കി.

