
അഴിമുഖത്ത് ഇന്ധനം നിറക്കാൻ നിരയായി നിർത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന യാനങ്ങൾ
ഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് യാത്രാബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും അപകട ഭീതിയുണർത്തി വീണ്ടും മത്സ്യബന്ധന യാനങ്ങൾ. കമാലക്കടവിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറക്കാനും തൊഴിലാളികളെ ഇറക്കാനുമായി എത്തുന്ന വലിയ വള്ളങ്ങളാണ് അപകടത്തിന് കാരണമാകുന്നത്. വള്ളങ്ങളുടെ മുൻഭാഗം ഉയർന്നുനിൽക്കുന്നതിനാൽ മുൻവശത്തെ കാഴ്ചകൾ കാണുന്നതിന് അമരത്ത് ഒരാൾ ഉണ്ടാകാറുണ്ട്. ചില അവസരങ്ങളിൽ ഇവിടെ ആളുണ്ടാകാത്തതാണ് അപകടങ്ങൾക്ക് ഇടനൽകുന്നതെന്നാണ് പറയുന്നത്.
വള്ളങ്ങൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം പായുമ്പോൾ നിയന്ത്രണം വിടുന്നത് പമ്പിനു സമീപത്തെ ചീനവലകൾക്കുവരെ ഭീഷണിയായി മാറുന്നുണ്ട്. നേരത്തേ നിയന്ത്രണംവിട്ട വള്ളം ഇടിച്ച് ചീനവല തകർന്നിരുന്നു. യാനങ്ങൾ ടൂറിസ്റ്റ് ജെട്ടിയിൽ ഇടിച്ച് ജെട്ടി തകർന്നത് രണ്ടുതവണയാണ്. ടൂറിസ്റ്റ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന യാനങ്ങൾ കെട്ടഴിഞ്ഞ് പോകുന്നതും കൊച്ചി അഴിമുഖത്ത് അപകടഭീഷണിയാകുന്നുന്നുണ്ട്.
