
മൂവാറ്റുപുഴ: കാലവർഷം കനത്ത് മഴ ശക്തമായതോടെ പൈനാപ്പിളിന് കുമിൾരോഗം പടരുന്നു. നേരത്തെ മഴ എത്തിയതും, തുടർച്ചയായി പെയ്യുന്നതുമാണ് രോഗത്തിനു കാരണം. പൈനാപ്പിൾ ചെടിയും, ഫലവും അഴുകി നശിക്കുന്നതാണ് കുമിൾ രോഗം. രോഗത്തിന് മരുന്നുണ്ടെങ്കിലും തുടർച്ചയായി മഴ പെയ്യുന്നതുമൂലം ഇത് പ്രയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ രോഗബാധ വ്യാപകമാകുകയാണ്.
നേരത്തെ മഴയെത്തിയതുമൂലം മഴക്കാലത്തിനു മുമ്പേ ചെയ്യേണ്ട മുന്നൊരുക്കം വൈകിയതും രോഗം പടരാൻ കാരണമായി. മഴക്കു മുമ്പേ തോട്ടത്തിൽ മരുന്നുകൾ പ്രയോഗിക്കാനോ കള നീക്കാനോ സമയാസമയങ്ങളിൽ നടീൽ ഉൾപ്പെടെ ഉള്ള പണികൾ നടത്തുന്നതിനോ കർഷകർക്ക് സാധിച്ചിരുന്നില്ല. മഴഎത്തിയതോടെ ഈ ജോലികൾ പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. പൈനാപ്പിൾ തോട്ടങ്ങളിലെല്ലാം രോഗബാധ വ്യാപകമാണ്. ശക്തമായ മഴയിൽ പൈനാപ്പിൾ വളർച്ചയെത്തും മുമ്പ് നശിച്ചുപോകുകയാണ്.
