
ആലുവ: ജോയന്റ് ആർ.ടി ഓഫിസിലെ മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഏജന്റിനുമെതിരെ വിജിലൻസ് കേസ്. ഓഫിസിലെ ചില ഉദ്യോഗസ്ഥർ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിങ് ടെസ്റ്റിന്റെ അപേക്ഷകരിൽനിന്ന് എജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 28ന് വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു.
ആലുവ പാലസ് റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ ജോയന്റ് ആർ.ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന താഹിറുദ്ദീൻ ജോലി കഴിഞ്ഞ് സ്വന്തം കാറിൽ തിരികെ പോകുന്ന വഴി ഏജന്റായ വി.ഡി. മജീദിന്റെ കൈയിൽനിന്ന് 7000 രൂപ കൈപ്പറ്റുമ്പോൾ വിജിലൻസ് പിടികൂടി. അപേക്ഷകരിൽനിന്ന് പിരിച്ചെടുത്ത കൈക്കൂലി പണമാണിതെന്ന് വിശദ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താഹിറുദ്ദീനും ഓട്ടോ കൺസൾട്ടന്റും ഏജന്റുമായ തോട്ടക്കാട്ടുകര സ്വദേശി വി.ഡി. മജീദിനുമെതിരെ വിജിലൻസ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
