
തകർന്ന ലക്ഷംവീടുകൾ
മൂവാറ്റുപുഴ: തകർച്ചാഭീഷണി നേരിടുന്ന മാറാടി മഞ്ചരിപടിയിലെ ലക്ഷംവീടുകൾ നവീകരിക്കാനൊരുങ്ങി പഞ്ചായത്ത്. അരനൂറ്റാണ്ട് മുമ്പ് നൽകിയ വീടുകളുടെ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലായിരുന്നു. മഴക്കാലമാകുമ്പോൾ പടുത വലിച്ചുകെട്ടിയാണ് കുടുംബങ്ങൾ കഴിയുന്നത്. നിലവിൽ എല്ലാ വീട്ടിലും രണ്ടു കുടുംബങ്ങൾ വീതമാണ് കഴിയുന്നത്.
വർഷങ്ങൾ നീണ്ട ഇവരുടെ ആവശ്യമാണ് ഒറ്റവീടാക്കണമെന്നത്. പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് അനുവദിച്ചവെങ്കിലും നിലവിലത്തെ അവസ്ഥയിൽ വീടുകൾ പണിയാൻ അനുവദിച്ച തുക അപര്യാപ്തമാണ്. വീടുകളിലേക്ക് നടപ്പുവഴി മാത്രമാണ് ഉള്ളത്. വീട് പണിയാനുള്ള സാമഗ്രികൾ തലച്ചുമടായി വേണം പണിയുന്ന സ്ഥലത്തേക്ക് എത്തിക്കാൻ. ഇതിനു ഭീമമായ തുക വേണ്ടിവരും എന്നതിനാൽ പലരും വീടെന്ന സ്വപ്നം ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. നിയമ തടസ്സങ്ങൾ നീക്കി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ റോഡ് നിർമിക്കുന്നതിനും നടപടിയായിട്ടുണ്ട്. റോഡ് നിർമാണം യാഥാർഥ്യമായാൽ ഉടൻ വീട് പണി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.