ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പിന്റെ റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) പൂട്ടി. നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസിനാണ് പൂട്ട് വീണത്. ഇത് പൂട്ടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാർത്ത മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ഇത് എറണാകുളത്തെ നാഷനൽ സോർട്ടിങ് ഹബിൽ ലയിപ്പിക്കുകയായിരുന്നു.
2010ലെ നെറ്റ് വർക്ക് ഒപ്ടിമൈസേഷൻ പ്രോഗ്രാം പ്രകാരം ആലുവ ആർ.എം.എസ് ലെവൽ ടു വിഭാഗത്തിലാണ്. കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവോടെ വ്യത്യസ്ത നിരക്കുകളുള്ള രജിസ്റ്റേഡും സ്പീഡ് പോസ്റ്റും ഒരു സ്ഥലത്ത് ഒരു രീതിയിൽ കൈകാര്യം ചെയ്യുന്നത് കൂടിയ നിരക്ക് നൽകുന്ന സ്പീഡ് പോസ്റ്റ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. സർക്കാറിന്റെ പുതിയ നീക്കത്തോടെ രാജ്യത്തുടനീളമുള്ള 93 നഗരങ്ങളിൽ ആർ.എം.എസ് ഓഫിസ്, സോർട്ടിങ് ഹബ് ഉണ്ടാകില്ല. ഇതോടെ സംസ്ഥാനത്തെ ആർ.എം.എസുകളുടെ എണ്ണം 21ൽ നിന്ന് ഒമ്പതായി കുറഞ്ഞു.
തപാൽ ഉരുപ്പടികളുടെ വിതരണം അവതാളത്തിൽ
ആലുവ: പോസ്റ്റൽ ഡിവിഷനിലെ വിവിധ ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലേക്കുള്ള തപാൽ ഉരുപ്പടികളുടെ വിതരണവും ആലുവ ആർ.എം.എസിൽ നിന്നായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ആലുവ ആർ.എം.എസ് പ്രവർത്തനം അവസാനിപ്പിച്ചതോടെ ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലേക്കുള്ള തപാൽ വിതരണവും അവതാളത്തിലായിരിക്കുകയാണ്. പലയിടങ്ങളിലും തപാൽ ഉരുപ്പടികൾ എത്തിയത് ഉച്ചയോടെയാണ്.
ഇത് പല സബ് പോസ്റ്റ് ഓഫിസുകളിൽ നിന്നും ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിലേക്ക് എത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. വീടുകളിൽ വിതരണം ചെയ്യുന്നതിനും ഇതുമൂലം ഏറെ താമസം ഉണ്ടായി.

