പറവൂർ: വെള്ളക്കരം അടച്ചില്ലെന്ന കാരണത്താൽ ജല അതോറിറ്റി ജീവനക്കാർ കാഴ്ചപരിമിതയായ വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടു. അതോടെ കണക്ഷനും പുനഃസ്ഥാപിച്ചു.
ജല അതോറിറ്റി വടക്കേക്കര സെക്ഷന്റെ പരിധിയിലുള്ള ഒറവൻതുരുത്ത് കൂവപ്പറമ്പിൽ സുബ്രഹ്മണ്യന്റെ വീട്ടിലെ കണക്ഷനാണ് വിച്ഛേദിച്ചത്. സുബ്രഹ്മണ്യന്റെ ഭാര്യ ഇന്ദിര കാഴ്ചപരിമിതയാണ്. ഭർത്താവ് ലോട്ടറി വിൽപനക്ക് പോയ സമയത്താണ് ഉദ്യോഗസ്ഥരെത്തി കണക്ഷൻ വിച്ഛേദിച്ചത്. മൂന്ന് ദിവസമായി ശുദ്ധജലം ലഭിച്ചിരുന്നില്ല.അതേസമയം, മടപ്ലാതുരുത്ത് പുത്തൻവീട്ടിൽ സാജുവിന്റെ കണക്ഷൻ കഴിഞ്ഞദിവസം ജല അതോറിറ്റി വടക്കേക്കര സെക്ഷനിലെ ഉദ്യോഗസ്ഥർ വിച്ഛേദിച്ചിരുന്നു. പിറ്റേന്ന് രാവിലെ കുടിശ്ശിക അടച്ചിട്ടും കണക്ഷൻ പുനഃസ്ഥാപിക്കാൻ തയാറായില്ല. തുടർന്ന് വടക്കേക്കര പൊലീസിൽ സാജു പരാതി നൽകിയിരുന്നു. കണക്ഷൻ പുനഃസ്ഥാപിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും ലൈസൻസുള്ള പ്ലംബറെ വരുത്തി സ്വന്തം ചെലവിൽ ചെയ്യിക്കണമെന്നും നിലപാടെടുത്ത ഉദ്യോഗസ്ഥരാണ് സംഭവം വിവാദമായതോടെ മുട്ടുമടക്കിയത്.

