മൂവാറ്റുപുഴ: കക്കടാശ്ശേരി-ഞാറക്കാട് റോഡിന്റെ നീവകരണത്തിന് അളന്നുതിരിച്ച പുറമ്പോക്ക് ഭൂമി വീണ്ടും സ്വകാര്യ വ്യക്തികൾ ൈകയേറി. സിദ്ധൻ പടിയിലാണ് രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ ഉൾപ്പെടെ ഭൂമി കൈയേറുന്നത്. ഇവിടത്തെ കൈയേറ്റം ഒഴിപ്പിച്ച് കല്ലിട്ടു തിരിച്ചിരുന്നതാണ്. ഇവിടെയാണ് വീണ്ടും കൈയേറ്റം നടത്തുന്നത്.
ഇട്ട കല്ലുകൾ ഇളക്കി നീക്കിയാണ് കണ്ണായ സ്ഥലം കൈയേറുന്നത്. ആയവന പഞ്ചായത്തിന്റേതാണ് ഭൂമി. എന്നാൽ, കൈയേറ്റം നടന്നിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത്-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നിെല്ലന്നാണ് ആരോപണം. 68 കോടി ചെലവിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം നവീകരിക്കുന്ന ഈ റോഡിന്റെ പുറമ്പോക്ക് ഏറ്റെടുത്ത് റോഡ് വികസനത്തിന് ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാൻ കെ.എസ്.ടി.പിക്ക് ഹൈകോടതി 2022 മാർച്ചിൽ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർവേ നടത്തി പുറമ്പോക്ക് അളന്ന് കല്ലുകൾ സ്ഥാപിച്ചിരുന്നു. പുറമ്പോക്ക് കൈവശക്കാർ അവരുടെ ഭൂമി വിട്ടുനൽകുകയും ഒപ്പം സ്വകാര്യ വ്യക്തികൾ റോഡ് വീതി കൂട്ടാനായി സൗജന്യമായി സ്ഥലം വിട്ടുനൽകുകയും ചെയ്തതിനെത്തുടർന്നാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്.
ഇതിനിടയിലാണ് അളന്ന് തിട്ടപ്പെടുത്തിയ പുറമ്പോക്ക് ഭൂമി വീണ്ടും കൈയേറുന്നത്. ഇതിനെതിരെ റോഡ് വികസന സമിതി കലക്ടർക്കുൾപ്പെടെ പരാതി നൽകിയിരിക്കുകയാണ്.

