ആലുവ: ആലുവ-മൂന്നാർ റോഡിൽ വില്ലനായി പൊലീസ് തൊണ്ടി വാഹനങ്ങൾ. ആലുവ പൊലീസ് സ്റ്റേഷനും എസ്.പി ഓഫിസിനുമിടയിലാണ് ഇവ നിറഞ്ഞിരിക്കുന്നത്. ഇതുമൂലം റോഡിൽ അപകട ഭീഷണിയും ഗതാഗതക്കുരുക്കുമാണ്.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് അപകട ഭീഷണിയായി വാഹനങ്ങൾ കിടക്കുന്നത്. വലിയ ലോറികൾ ഉൾപ്പെടെ വാഹനങ്ങൾ റോഡിലേക്ക് കയറിയാണ് കിടക്കുന്നത്.
ഈസ്റ്റ് സ്റ്റേഷനിലെത്തിക്കുന്ന തൊണ്ടിവാഹനങ്ങൾ മുൻവശത്തെ തിരക്കേറിയ റോഡിൽ നിർത്തിയിടുകയാണ് പതിവ്. സബ് ജയിൽ, കോടതി എന്നിവിടങ്ങളിലേക്കുള്ള വഴിയിലും ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇത് ദുരിതമായതോടെ ചിലർ മനുഷ്യാവകാശ കമീഷനിലടക്കം പരാതി നൽകി.
തുടർന്ന് സമീപത്തെ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റി. എന്നാൽ, ഇവിടെ വാഹനങ്ങൾ നിറഞ്ഞതോടെ വലിയ ടിപ്പർ ലോറികളടക്കമുള്ള കൂടുതൽ വാഹനങ്ങൾ വീണ്ടും റോഡിൽതന്നെ സൂക്ഷിച്ചുതുടങ്ങിയിരിക്കുകയാണ്.
റോഡ് സൈഡിൽ വീതി കൂടിയ ഫുട്പാത്ത് നിർമിച്ചതോടെ വാഹനങ്ങൾ പൂർണമായും റോഡിലേക്ക് കയറ്റിയിടുകയായിരുന്നു.

